Posts

Showing posts from May, 2019

മരം ഒരു വരം

ഒ രിക്കൽ ഒരിടത്ത്‌ രണ്ട് പൈൻ മരങ്ങളുണ്ടായിരുന്നു. അവർ ഒന്നിച്ചു പിറന്നു, ഒന്നിച്ചു വളർന്നു, ഒന്നിച്ചു പാടി, ഒന്നിച്ചാടി. അങ്ങനെ ഒരുനാൾ വേരുകൾ കൈകോർത്തു. പൈൻ മരങ്ങൾ പ്രണയത്തിലായി. പ്രണയം കൊണ്ട് പെൺമരം പൂവിട്ടു. ആൺമരം കുഞ്ഞുങ്ങളെ കാറ്റത്തു തൊട്ടിലാട്ടി. കുഞ്ഞുങ്ങൾ സ്വപ്നം കണ്ടുറങ്ങുമ്പോൾ കടക്കൽ കോടാലി തറഞ്ഞു കയറി.. പെൺമരം കടലാസ്സായി. ചോദ്യങ്ങളും ഉത്തരങ്ങളും ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളും ഉണ്ടായി. പ്രണയവും വിരഹവും മഷിയെഴുതി. താരാട്ടും കണ്ണീരും മഷി പടർത്തി. ആൺമരം തീപ്പെട്ടികൂടിനുള്ളിൽ വീർപ്പുമുട്ടി. ശ്വസിക്കാൻ ഇടകിട്ടുമ്പോഴെല്ലാം അവൻ നിന്ന് കത്തി. ജപമന്ത്രങ്ങളായും മുദ്രാവാക്യങ്ങളായും ആർപ്പുവിളികളായും നിലവികളായും ചിലപ്പോഴെല്ലാം നിശബ്ദമായും അവൻ എരിഞ്ഞു വീണു. ആൺമരത്തിൻറെ അവസാനത്തെ കൊള്ളി ഊഴം കാത്തിരുന്നു. എരിഞ്ഞു തുടങ്ങിയപ്പോൾ ഒരു ഞരക്കം - നീയെന്നെ മറന്നോ? !!! പെൺമരത്തിന്റെ അവസാനത്തെ ചീള് കടലാസ്സ് ചാരമായി പറന്നുതുടങ്ങി ... ഇല്ലെന്ന് മറുപടി പറയും മുൻപ് തീക്കൊള്ളി മരിച്ചുപോയി. എരിയാതെ ഒരു തുണ്ട് കടലാസ്സ് കാറ്റിൽ പറന്നു.. അതിൽ എഴുതിയിരുന്നു "മരം ഒര

കുടയോർമകൾ

മ ഴ കുടകളുടെ  കൂടി ഓർമയാണ്....  അഞ്ചു നിറമുള്ള കുഞ്ഞിക്കുട കൊഞ്ചിപ്പറഞ്ഞ അങ്കണവാടിയിലെ പാൽമണമുള്ള സ്ലേറ്റ് പെൻസിലിന്റെയും ഉപ്പുമാവിന്റെയും കഥ....  നേരം തെറ്റി മിന്നുകെട്ടിയ കുറുക്കനു മണിയറയൊരുക്കിയ മഞ്ഞമന്ദാരങ്ങൾ പറഞ്ഞത്, എനിക്ക് മഴവില്ല് കാട്ടിത്തരാൻ വേണ്ടി നിവരാൻ മടിച്ചു നിന്ന കുടയുടെ മനസ്സ് കൂടിയാവാം...  വളർന്നപ്പോൾ എടുക്കാൻ മറന്ന കുടകളായിരുന്നു അധികവും; അതിലെന്നും അമ്മയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും ഇളംചൂടുണ്ടായിരുന്നു....  ഓർക്കാതെ വന്ന മഴ മനസ്സിൽ ആശിച്ചു പെയ്ത നാൾ അവളോടൊപ്പം എനിക്ക് കൂടിയിടം തന്ന് മഴ കുളിരിന്റെ ചൂടറിയിച്ചു...  പിന്നീട് ഒരുമിച്ച് നനഞ്ഞ കാക്കത്തൊള്ളായിരം മഴകൾക്ക് പകരം അവൾ നൽകിപ്പോയ കറുത്ത കുട പറഞ്ഞു തന്നു : മരിച്ചാലും മായാത്ത മഴവില്ലുകൾ മഴ കൊണ്ട കഥ....  ഊന്നുവടിയായി കൈയ്യിലുണ്ട് ഇപ്പോഴും ഒരു കാലൻകുട...  മഴക്കാറ് കാണുന്നുണ്ട്; കുട നിവർത്താൻ നേരമായിട്ടുണ്ടാകും....

"ഈ മഴ"

 ഒരു കുട്ടിക്കഥ  എ ന്നോ പെയ്ത മഴയില്‍ മുളച്ച തൊട്ടാവാടികള്‍ പുതുമഴയോട് പിണങ്ങി.... മകള്‍ അച്ഛന്‍റെ രണ്ടാം ബാല്യം നിലത്ത് വിതറിയിട്ട ചെമ്പാവരിച്ചോറും തോരനും അവിയലും നുള്ളിപ്പെറുക്കി പുറത്തെ മഴയിലേക്കെറിയുമ്പോള്‍ അച്ഛന്‍ നാലാം ക്ളാസ്സിലെ മലയാളം പുസ്തകത്തിനുള്ളിലെ ആകാശം കാണാത്ത മയില്‍പ്പീലികള്‍ പെറ്റുപെരുകിയോയെന്ന് തിരയുകയായിരുന്നു...

അഹം

കാ നൽ  മേഘങ്ങൾ മാഞ്ഞ്; എന്റെ കാനനച്ചില്ലകളിൽ സന്ധ്യ ചേക്കേറുമ്പോൾ, കണ്ടതും കേട്ടതും കാണാൻ കൊതിച്ചതും സർവവും; ഞാൻ ഒളിച്ചു പാർത്ത ഗുഹാമുഖങ്ങളിൽ തന്നെയായിരുന്നെന്നു ഞാൻ തിരിച്ചറിയും….  രുചിച്ച രുചികളും നുണയാൻ കൊതിച്ചിട്ടും കഴിയാതെ കൈവിട്ട പാലുമിട്ടായികളും എന്റെ ഈ പലരുവികളിൽ എന്നെ കാത്തു കിടന്നിരുന്നു എന്നും ഞാൻ വൈകിയറിയും…. സ്വന്തമാക്കാൻ മോഹിച്ചു കൈയെത്തിച്ചിട്ടും പിടി തരാതെ പറന്ന വാനമ്പാടികൾ  രാവുറങ്ങുന്നത് എന്റെ ചില്ലകളിൽ തന്നെയായിരുന്നെന്ന് ഞാൻ മനസിലാക്കുമ്പോഴേക്കും സന്ധ്യ മറഞ്ഞ് നക്ഷത്രങ്ങൾ തെളിഞ്ഞിട്ടുണ്ടാകും….  സാരമില്ല,  വറ്റിയ മൺതിട്ടകളിൽ മലർന്നു കിടന്ന് ഇല കൊഴിഞ്ഞ ചുള്ളിക്കൂട്ടത്തിന്റെ വിടവിലൂടെ അവയെ നോക്കുമ്പോൾ നക്ഷത്രങ്ങൾ  മിന്നുന്നത് എന്റെ കണ്ണുകളിൽ തന്നെയാണല്ലോ!!!

ബുർഖ

  എ ന്റെ സ്വപ്നങ്ങൾക്കെല്ലാം സ്വാതന്ത്ര്യത്തിനായുള്ള ദാഹമാണ്. ഇപ്പോൾ നിന്റെ കാര്യത്തിലും അതെ….  പക്ഷെ ഞാൻ ഭീരുവാണ് അവാൻ.  നിന്റെ കൈ കോർത്ത്‌ ആ കാണുന്ന പടവുകൾ കയറാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ കരിങ്കൽ തിണ്ണയിൽ മണിക്കൂറുകളോളം നിന്റെ കണ്ണുകൾ നോക്കിയിരിക്കാൻ എന്റെ ഹൃദയം വെമ്പുന്നു. നിന്റെ ഇലപ്പൊതിയിൽ നിന്ന് ഒരു നുള്ളെടുത്ത്‌ സ്വാദു നോക്കാനായി എനിക്ക് വിശക്കുന്നു… മതിലുകളില്ലാതെ സംസാരിക്കാനും അതിരുകളില്ലാതെ സഞ്ചരിക്കാനുമായി എന്റെ ഹൃദയം മിടിക്കുന്നു…      പക്ഷെ ഞാൻ ഭീരുവാണ് അവാൻ. ആരുടെയെങ്കിലും വിപ്ലവങ്ങളുടെ പങ്കു പറ്റാൻ കൊതിച്ച്‌ കാത്തിരിക്കുന്നവൾ... ലോകം എന്നെയറിയുന്നത് ഈ കറുത്ത കുപ്പായത്തിനുള്ളിലെ രണ്ട് കണ്ണുകളായാണ്. ഈ കണ്ണുകൾക്കപ്പുറം എനിക്ക് തുടിക്കുന്ന ഹൃദയവും കൊതിക്കുന്ന ആത്മാവും ചിന്തിക്കുന്ന തലച്ചോറുമുണ്ട്. അവയെല്ലാം ഈ നാട് കാണാൻ വെമ്പുന്നു… കണ്ണുകൾ മുറുക്കെ അടച്ച് അവയോട് ഞാൻ പറഞ്ഞു -  "അടക്കമൊതുക്കമായിരിക്ക് .. അന്റെ തട്ടം ചൊവ്വിനിട്ട് കിത്താബോദ്"